ഉസ്ബെകിസ്ഥാനില്‍ 18 കുട്ടികളുടെ മരണത്തിന് കാരണമായ ചുമ മരുന്നിന്‍റെ ഉൽപ്പാദന കമ്പനി മാരിയോൺ ബയോടെക്സിലെ മൂന്നു പേര്‍ അറസ്റ്റില്‍. കമ്പനിയിലെ 22 സാമ്പിളുകളുടെ ഉൽപാദനം മാനദണ്ഡങ്ങൾ ലംഘിച്ചാണെന്ന് കണ്ടെത്തുകയും വ്യാജ മരുന്നുകളുടെ നിര്‍മ്മാണത്തില്‍ ഏര്‍പ്പെടുന്നവരാണ് മരുന്ന് നിര്‍മ്മിച്ചതെന്ന് വ്യക്തമാവുകയും ചെയ്ത സാഹചര്യത്തിലാണ് അറസ്റ്റ്. ജയാ ജെയിന്‍, സച്ചിന്‍ ജെയിന്‍ എന്നീ രണ്ട് സ്ഥാപന ഡയറക്ടര്‍മാര്‍ക്കായുള്ള തെരച്ചില്‍ ഊര്‍ജ്ജിതമാക്കിയതായും പൊലീസ് പറഞ്ഞു.
കഴിഞ്ഞ ഡിസംബറിലാണ് മാരിയോണ്‍ ബയോടെകില്‍ നിര്‍മ്മിച്ച ചുമ മരുന്നായ ഡോക് 1 സിറപ്പ് ഇസ്ബെകിസ്ഥാനില്‍ 18 കുഞ്ഞുങ്ങളുടെ മരണത്തിന് കാരണമായത്. കമ്പനിയില്‍ നടത്തിയ പരിശോധനയില്‍ തിരിമറികള്‍ കണ്ടെത്തുകയും സ്ഥാപനത്തിന്‍റെ ലൈസന്‍സ് റദ്ദാക്കുകയും ചെയ്തിരുന്നു. നോയിഡ കേന്ദ്രമായ മാരിയോണ്‍ ബയോടെക് ഉല്‍പാദിപ്പിക്കുന്ന 'ഡോക്-1-മാക്സ്' (DOK-1 Max), അബ്റോണോള്‍ (AMBRONOL) എന്നീ രണ്ട് മരുന്നുകള്‍ ഉസ്ബെകിസ്ഥാനിലെ കുട്ടികള്‍ ഉപയോഗിക്കരുതെന്ന് ലോകാരോഗ്യ സംഘടനയും ശുപാര്‍ശ ചെയ്തിരുന്നു.