ഇന്ത്യൻ മഹാ സമുദ്രത്തിൽ മത്സ്യ ബന്ധനത്തിനിടെ ബ്രിട്ടീഷ് അധീനതയിലുള്ള സലോമൻ ദ്വീപിൽ അകപ്പെട്ട 14 മത്സ്യത്തൊഴിലാളികളെ രക്ഷപ്പെടുത്തി ബ്രിട്ടീഷ് ബോട്ട്. എഞ്ചിൻ തകരാറും മോശം കാലാവസ്ഥയും മൂലം വഴിതെറ്റി ജനവാസമില്ലാത്ത ദ്വീപിൽ എത്തിയ മൽസ്യത്തൊഴിലാളികൾ ദ്വീപ് സുരക്ഷിതമല്ലെന്ന് കണ്ട് ഡിങ്കി ബോട്ടിൽ സുരക്ഷിത തീരം തേടി പുറപ്പെടവേയാണ് ബ്രിട്ടീഷ് അധീനതയിലുള്ള ഗ്രാമ്പ്യൻ എൻഡ്യൂറൻസ് എന്ന കപ്പൽ കടലിലകപ്പെട്ട മത്സ്യത്തൊഴിലാളികളെ കണ്ടെത്തി ആംഗ്ലേസ് ദ്വീപിൽ സുരക്ഷിതമായി എത്തിക്കുകയും ഇന്ത്യൻ അധികാരികളെ വിവരം അറിയിക്കുകയും ചെയ്തത്. കൃത്യമായ പരിശോധനകൾക്ക് ശേഷം മത്സ്യത്തൊഴിലാളികളെ തീര സംരക്ഷണ സേന സുരക്ഷിതമായി വിഴിഞ്ഞത്തെത്തിച്ചു. വിഴിഞ്ഞം തീരസംരക്ഷണ സേനയുടെ മെഡിക്കൽ സെന്ററെറിൽ നിന്ന് മത്സ്യത്തൊഴിലാളികളുടെ ആരോഗ്യം ഉറപ്പു വരുത്തി പൊലീസിന് കൈമാറി.