സാന്‍റിയാഗോ: ലോകമെമ്പാടുമുള്ള വാനനിരീക്ഷകര്‍ക്ക് ആവേശം നല്‍കുന്ന വാര്‍ത്ത. കഴിഞ്ഞ രണ്ട് പതിറ്റാണ്ടിനിടയിലെ ഏറ്റവും തിളക്കമേറിയ വാല്‍നക്ഷത്രത്തെ ഈ മാസം കാണാന്‍ അവസരമൊരുങ്ങുകയാണ്. 160,000 വര്‍ഷത്തിലൊരിക്കല്‍ മാത്രം സംഭവിക്കുന്ന ഒരു അപൂര്‍വതയും ഈ ധൂമകേതുവിനുണ്ട്.
സൂര്യനെ പ്രദക്ഷിണം ചെയ്യുകയും ഒരു കോമയോ വാലോ പോലെ തോന്നുന്ന ഭാഗം പ്രദർശിപ്പിക്കുകയും ചെയ്യുന്ന ബഹിരാകാശ വസ്തുക്കളെയാണ് ധൂമകേതു എന്ന് വിളിക്കുന്നത്. 2025 ജനുവരി 13നെ കോമറ്റ് ജി3 അറ്റ്‌ലസ് (C/2024) എന്ന വാല്‍നക്ഷത്രം മനോഹരമാക്കും. സൂര്യനോട് ഏറ്റവും അടുത്ത് ഈ ധുമകേതു എത്തിച്ചേരുന്ന ദിവസമാണത് (Perihelion). നിലവില്‍ ഭൂമിയില്‍ നിന്ന് കാണാനാവുന്ന ഗ്രഹങ്ങളായ വ്യാഴത്തെയും ശുക്രനെയും തിളക്കം കൊണ്ട് കോമറ്റ് ജി3 അറ്റ്‌ലസ് വാല്‍നക്ഷത്രം പിന്നിലാക്കിയേക്കും. ജനുവരി 2നുണ്ടായ അപ്രതീക്ഷിത മാറ്റം ഈ ധൂമകേതുവിന്‍റെ തിളക്കം വര്‍ധിപ്പിച്ചതായി ഗവേഷകര്‍ പറയുന്നു.