സംസ്ഥാനത്ത് എസ്എസ്എൽസി പരീക്ഷ ഫലം മെയ് 20 നും ഹയർ സെക്കൻഡറി പരീക്ഷ ഫലം മെയ് 25 ന് മുൻപും പ്രഖ്യാപിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. സംസ്ഥാന- ദേശീയ- അന്തർദേശീയ തല മത്സരങ്ങളിലെ മികവ്, സ്കൗട്ട്സ് ആൻഡ് ഗൈഡ്സ്, സ്റ്റുഡൻറ് പോലീസ് കേഡറ്റ്, നാഷണൽ കേഡറ്റ് കോർപ്പസ്, ജൂനിയർ റെഡ് ക്രോസ്, നാഷണൽ സർവീസ് സ്കീം തുടങ്ങിയ പാഠ്യേതര വിഷയങ്ങളിൽ മികവ് തെളിയിച്ച വിദ്യാർത്ഥികൾക്ക് ഇത്തവണ ഗ്രേസ്മാർക്ക് പരിഗണിക്കും. കഴിഞ്ഞ രണ്ട് അധ്യായന വർഷങ്ങളിലും കോവിഡ് മഹാമാരി കാരണം ഗ്രേസ്മാർക്ക് നൽകിയിരുന്നില്ല. 4,19,554 വിദ്യാർത്ഥികളാണ് ഇത്തവണ എസ്എസ്എൽസി പരീക്ഷ ഫലം കാത്തിരിക്കുന്നത്. അതേസമയം പ്ലസ് വൺ സീറ്റ് പുനക്രമീകരണത്തിനായി പുതിയ കമ്മിറ്റി ഏർപ്പെടുത്തുമെന്നും ജൂൺ ഒന്നിന് തന്നെ പുതിയ അധ്യായന വർഷം ആരംഭിക്കും എന്നും മന്ത്രി അറിയിച്ചു. പ്രീ പ്രൈമറി ക്ലാസുകളിലേക്ക് മുൻവർഷത്തേക്കാൾ കൂടുതൽ കുട്ടികൾ പ്രവേശം നേടിയിട്ടുണ്ട്. സ്കൂളുകൾ ഭിന്നശേഷി സൗഹൃദം ആക്കുമെന്നും ഒന്നുമുതൽ ഏഴ് വരെയുള്ള ക്ലാസുകളിൽ കൂടുതൽ ശ്രദ്ധ നൽകുമെന്നും മന്ത്രി വ്യക്തമാക്കി.