വാഷിംഗ്ടൺ: അമേരിക്കൻ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ തന്റെ വോട്ട് ചെയ്ത് നിലവിലെ പ്രസിഡന്റ് ജോ ബൈഡൻ. ഒരു സാധാരണ പൗരനെ പോലെ വരി നിന്നാണ് അമേരിക്കൻ പ്രസിഡന്റ് വോട്ട് രേഖപ്പെടുത്തിയത്. ഒന്നും രണ്ടും മിനിട്ടല്ല, ഏറെക്കുറെ 40 മിനിട്ടോളം ബൈഡൻ വരി നിന്നുവെന്നാണ് അമേരിക്കയിൽ നിന്നുള്ള റിപ്പോർട്ടുകൾ പറയുന്നത്. ഡെലവെയറിലെ വിൽമിങ്ടണിലെ ബൂത്തിലായിരുന്നു പ്രസിഡന്റ് വോട്ട് രേഖപ്പെടുത്തിയത്.
വോട്ട് ചെയ്യാനായി 40 മിനിറ്റോളം കാത്തുനിന്ന പ്രസിഡന്റ് വരിയിൽ നിന്ന വോട്ടർമാരുമായി കുശലം പങ്കിടുകയും ചെയ്തു. മാത്രമല്ല തന്റെ മുന്നിൽ വീൽചെയറിലിരുന്ന വയോധികയെ മുന്നോട്ട് നീങ്ങാനായി സഹായിക്കുകയും ചെയ്തു. തന്റെ തിരിച്ചറിയൽ രേഖ തെരഞ്ഞെടുപ്പ് പ്രവർത്തകക്ക് കൈമാറി ഫോമിൽ ഒപ്പിട്ട ശേഷമാണ് ബൈഡൻ വോട്ട് ചെയ്തത്. ജോ ബൈഡൻ വോട്ടുചെയ്യുന്നു എന്ന് ഉദ്യോഗസ്ഥ വിളിച്ചുപറഞ്ഞ ശേഷമാണ് അമേരിക്കൻ പ്രസിഡന്റ് വോട്ടവകാശം വിനിയോഗിച്ചത്.
കറുത്ത തുണികൊണ്ട് മറച്ച ബൂത്തിൽ വോട്ട് രേഖപ്പെടുത്തിയ ശേഷം പുറത്തിറങ്ങിയ ബൈഡൻ തെരഞ്ഞെടുപ്പ് പ്രവർത്തകരോട് സംസാരിക്കുകയും ചെയ്തു. പ്രസിഡന്റ് സ്ഥാനാർഥിയായ നിലവിലെ വൈസ് പ്രസിഡന്റ് കമലാ ഹാരിസ് ഉൾപ്പെടെയുള്ള ഡെമോക്രാറ്റുകൾ വിജയിക്കുമെന്ന് പ്രഖ്യാപിച്ച ശേഷമാണ് ബൈഡൻ മടങ്ങിയത്.
അതേസമയം അമേരിക്കൻ പ്രസിഡന്റ് തെരഞ്ഞെടുപ്പിന് കേവലം ഒരാഴ്ച മാത്രമാണ് ശേഷിക്കുന്നത്. വാശിയേറിയ പോരാട്ടമാണ് ഡോണൾഡ് ട്രംപും കമല ഹാരിസും കാഴ്ചവെക്കുന്നത്. പരസ്പരം വിമർശങ്ങളും അധിക്ഷേപങ്ങളും വ്യക്തിഹത്യയുമെല്ലാം നടത്തി ഇരുപക്ഷവും മുന്നേറുമ്പോൾ അഭിപ്രായ സർവേകളുടെ ഫലവും മാറി മറിയുകയാണ്. ഏറ്റവും ഒടുവിലായി പുറത്തുവന്ന സർവെ ഫലം പറയുന്നത് ഇരുവരും തമ്മിലുള്ള പോരാട്ടം ഇഞ്ചോടിഞ്ചാണെന്നാണ്. ബൈഡന്റെ പകരക്കാരിയായി കമല സ്ഥാനാർത്ഥിയായെത്തിയപ്പോളുള്ള അഭിപ്രായ സർവേകളിൽ തിരിച്ചടി നേരിട്ടിരുന്ന മുൻ പ്രസിഡന്റ് ഇപ്പോൾ മുന്നേറുന്നുണ്ടെന്നാണ് ന്യൂയോര്‍ക്ക് ടൈംസ് സർവെ ഫലം ചൂണ്ടികാട്ടുന്നത്. റിപ്പബ്ലിക്കൻ സ്ഥാനാർഥിക്കും ഡൊമാക്രാറ്റ് സ്ഥാനാർഥിക്കും 48 ശതമാനം വീതമാണ് വോട്ട് ലഭിച്ചിരിക്കുന്നത്. നവംബര്‍ 5 ന് അമേരിക്കൻ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ കമല ക്യാമ്പിനെ സംബന്ധിച്ചടുത്തോളം ആശങ്കയുണ്ടാക്കുന്നതാണ് പുതിയ സർവെ ഫലമെന്ന് വ്യക്തമാണ്.
ടെഹ്റാൻ: ഇസ്രായേൽ നടത്തിയ വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ട ഹസൻ നസ്റല്ലയുടെ പിൻഗാമിയായി ഡെപ്യൂട്ടി സെക്രട്ടറി ജനറൽ നയിം ഖാസിമിനെ തെരഞ്ഞെടുത്തതായി ഹിസ്ബുല്ല. പ്രസ്താവനയിലൂടെയാണ് ഹിസ്ബുല്ല ഇക്കാര്യം അറിയിച്ചത്. ഹിസ്ബുല്ലയ്ക്ക് വേണ്ടി വിദേശ മാധ്യമങ്ങളുമായി അഭിമുഖങ്ങൾ നടത്തുന്നതിന് വരെ പേരുകേട്ട പ്രമുഖ വക്താക്കളിൽ ഒരാളാണ് നയിം ഖാസിം. 71കാരനായ നയിം ഖാസിം ഹിസ്ബുല്ലയുടെ സ്ഥാപക അംഗങ്ങളിൽ ഒരാൾ കൂടിയാണ്.
1991-ൽ ഹിസ്ബുല്ലയുടെ അന്നത്തെ സെക്രട്ടറി ജനറൽ അബ്ബാസ് അൽ-മുസാവിയാണ് നയിം ഖാസിമിനെ ഹിസ്ബുല്ലയുടെ ഡെപ്യൂട്ടി സെക്രട്ടറി ജനറലായി നിയമിച്ചത്. തൊട്ടടുത്ത വർഷം ഇസ്രായേൽ നടത്തിയ ആക്രമണത്തിൽ മുസാവി കൊല്ലപ്പെട്ടു. പിന്നീട് നസ്റല്ല നേതാവായതിന് ശേഷവും നയിം ഖാസിം തൻ്റെ റോളിൽ തുടരുകയായിരുന്നു. ഇസ്രായേലുമായുള്ള സംഘർഷം അയവില്ലാതെ തുടരുന്ന സാഹചര്യത്തിൽ നയിം ഖാസിമിന്റെ തീരുമാനങ്ങൾ നിർണായകമാകുമെന്നാണ് വിലയിരുത്തൽ.
ഇ കോളി ബാക്ടീരിയ കലര്‍ന്ന മക്ഡൊണാള്‍ഡ്സിന്റെ ബര്‍ഗറുകള്‍ കഴിച്ചതിലൂടെ 10 സംസ്ഥാനങ്ങളിലായി 49 പേര് രോഗബാധിതരാവുകയും അവരില്‍ ഒരാള്‍ മരിക്കുകയും ചെയ്തതായി യുഎസ് സെന്റര്‍ ഫോര്‍ ഡിസീസ് കണ്ട്രോള് ആന്‍ഡ് പ്രിവന്‍ഷന്‍ അറിയിച്ചതിനെ തുടര്‍ന്ന് അടിയന്തര നടപടികളുമായി ഫാസ്റ്റ്ഫുഡ് ബ്രാന്റുകള്‍. ഉള്ളിയിലൂടെയാണ് ഇ കോളി കലര്‍ന്നതെന്ന റിപ്പോര്‍ട്ടിനെത്തുടര്‍ന്ന് നിരവധി യുഎസ് ഫാസ്റ്റ്ഫുഡ് ശൃംഖലകള്‍ അവരുടെ മെനുവില്‍ നിന്ന് ഉള്ളി പിന്‍വലിച്ചു. ബര്‍ഗര്‍ കിംഗിന്റെ മാതൃ കമ്പനിയായ റെസ്റ്റോറന്റ് ബ്രാന്‍ഡ് ഇന്റര്‍നാഷണലും, കെഎഫ്സി, പിസ്സ ഹട്ട്, ടാക്കോ ബെല്‍ എന്നിവയും മുന്‍കരുതല്‍ നടപടിയായി ഉള്ളി ഒഴിവാക്കി.
മക്ഡൊണാള്‍ഡിന് ഉള്ളി വിതരണം ചെയ്യുന്ന കമ്പനിയായ ടെയ്ലര് ഫാംസിലെ അരിഞ്ഞ ഉള്ളിയിലൂടെയാണ് ഇ കോളി പടര്‍ന്നത്. ബര്‍ഗര്‍ കിംഗിന് ആവശ്യമുള്ള ഉള്ളി നല്‍കുന്നതും ടെയ്ലര് ഫാം ആണെങ്കിലും ഇവിടെ ഇ കോളി റിപ്പോര്‍ട്ട് ചെയ്ടിട്ടില്ല. ഏറ്റവും പുതിയതായി വിതരണം ചെയ്ത ഉള്ളിയിലൂടെയാണ് ഇ കോളി ബാധിച്ചതെന്ന് യുഎസ് കൃഷി വകുപ്പ് സ്ഥിരീകരിച്ചു. കൃത്യമായി പാകം ചെയ്യുമ്പോള്‍ ഇ.കോളി സാധാരണയായി നശിച്ചുപോകാറുണ്ട്. മക്ഡൊണാള്‍ഡിന്റെ ബീഫ് പാറ്റികളിലെ ഉള്ളിയിലൂടെയാണ് അണുബാധയെന്നാണ് സംശയം. സാധാരണ മനുഷ്യരുടെയും മൃഗങ്ങളുടെയും കുടലില്‍ വസിക്കുന്ന ബാക്ടീരിയ ആണ് ഇ.കോളി. പലതും നിരുപദ്രവകാരികളാണെങ്കിലും, ചിലത് വയറിളക്കം, വയറുവേദന, ഛര്‍ദ്ദി, പനി എന്നിവയ്ക്ക് കാരണമാകാം. ചില അണുബാധകള്‍ വൃക്ക തകരാര്‍ ഉള്‍പ്പെടെയുള്ള ഗുരുതരമായ പ്രശ്നങ്ങള്‍ക്ക് വഴിവയ്ക്കും. ഇ കോളി കലര്‍ന്ന ഭക്ഷണം കഴിച്ച് മൂന്ന് മുതല്‍ ഒമ്പത് ദിവസങ്ങള്‍ക്ക് ശേഷമാണ് രോഗലക്ഷണങ്ങള്‍ കണ്ടുതുടങ്ങുന്നത്.